kadal....

chintha.com

Saturday, January 31, 2015

കുടുംബം....

പറഞ്ഞ വാക്കുകൾ കേൾക്കാതെ പോയ്‌
പറയാത്ത വാക്കുകൾ കേട്ടും പോയ്‌
പരാതി മാത്രം ബാക്കി വച്ച്
പണി തീരാത്തൊരു വീട്
 

Thursday, January 12, 2012

കടല്‍......................./////////////////



ഒരു കടല്‍ പോലെ 
നിന്നില്‍ തിരയടിച്ച്,
നുര പതഞ്ഞു,
കദനങ്ങള്‍ നെഞ്ചിലേറ്റി,
തന്നില്‍ വീണടിയുന്ന 
നോവ്‌ കലക്കി ഉപ്പായ്-
നിന്‍ അന്നത്തിലലിഞ്ഞപ്പോള്‍
ഒരു നുള്ള് കല്ലുപ്പായ് 
നിന്‍  ജീവതന്തുവില്‍ 
വീണ്ടുമലിഞ്ഞപ്പോള്‍
ഞാന്‍ വെറും കടലമ്മ മാത്രമല്ല ;

കടലിനറിയാം..
നിനക്കൊരു പ്രണയമുണ്ടെന്ന്...
നേര്‍ത്ത വിരലില്‍ പൂഴിപടര്‍ത്തി 
നീ പണ്ട്, 
കുനിഞ്ഞെഴുതിയ  പേരില്‍ നോക്കി 
പ്രണയ പരവശയായതും
അലയായ്‌ വന്നു ഞാന്‍ മായ്ച്ച മാത്രയില്‍ 
നിന്നില്‍ വിരഹ മേഘം പരന്നതും 
ഈ കടലിനറിയാം..

മനം മടുത്തോരാ കൂരിരുട്ടില്‍ 
മതില് പണിയാത്ത കടല്‍ തീരത്ത്
തുണിയുരിഞ്ഞു,
നീണ്ട കിതപ്പിന്റെ
ഒടുവില്‍ 
നിന്‍റെ വിലപേശല്‍ കണ്ടു 
മനം മടുക്കുന്ന 
പഴയ കാമുകനാകാനും 
ഈ കടലിനറിയാം...

അനക്കമറ്റ നിശീഥിനി 
നിനക്ക് തണല് തന്നപ്പോള്‍ 
തിരയൊടുങ്ങാത്ത 
കടല്‍:;
ഞാന്‍ നിനക്കത്താണിയായി
എന്‍ നേര്‍ത്ത സംഗീതം
നിനക്കുറക്ക്‌ പാട്ടായി...
നിലാവില്‍ എന്‍റെ പൂഴികൈകലാല്‍ പൊതിഞ്ഞു 
നിന്നെ സനാധനാക്കാനും 
ഈ കടലിനറിയാം...

കടലിനറിയാം
ഒരു ജന്മത്തിലെ മാറാലകള്‍  
കഴുകിയൊടുവില്‍
നിന്‍റെ നിരാശയുടെ പിതൃത്വം 
എന്നില്‍ അടിച്ചേല്‍പ്പിച് 
എന്‍റെ വിരി മാറില്‍ നീ 
തല തല്ലി അടിഞ്ഞപ്പോള്‍ 
ഒരു മൂക സാക്ഷിയായ് രാവു പുലര്‍ത്താനും
ഈ കടലിനറിയാം...

പലവട്ടമായി ഈ തിരയില്‍ തിമര്‍ത്തു ,
കടലിനു നേരെ ചൂളം വിളിച്ചു, 
മണലില്‍ കുളിച് 
കണ്ണ് കലക്കിയ യൌവനം മറന്നു...
ഏതോ ജീവിത സായന്തനത്തില്‍ 
തിരയൊടുങ്ങി,
സ്വപ്‌നങ്ങള്‍ അഴിച് വച്ച്,
കണ്ണീരു കുതിര്‍ന്നു,
ഒടുവില്‍ വെന്തു തീര്‍ന്ന ചിതയുടെ 
പരിസമാപ്തി...
ആഗ്രഹം, ദുരാഗ്രഹം, വെറുപ്പ്‌, വിദ്വേഷം
സ്നേഹ വാത്സല്യം, കരുണ, ത്യാഗം 
ഒരുപിടി ചാരത്തില്‍ ഒടുങ്ങിയപ്പോള്‍ 
ചിതാഭസ്മമായ് 
ഈ കടലിന്റെ ഉള്ളറകളില്‍ നീ  
മോക്ഷപ്രാപ്തി തിരഞ്ഞു....
വീണ്ടും നിന്‍റെ അസ്ഥിമജ്ജയുടെ
അകക്കാമ്പില്‍ ഉപ്പായ് അലിഞ്ഞു...
ഒരു മനുഷ്യരാശിയുടെ രുചിയില്‍ 
ഉപ്പു കല്ലായ് വീണ്ടും ഉടഞ്ഞു തീരാനും 
ഈ കടലിനറിയാം 

പണ്ടോരുപാട്  പ്രണയിച്ച കരയുടെ 
ജല്‍പ്പനങ്ങള്‍ ഏറ്റു വാങ്ങി 
മരിച്ച വീഴാന്‍ പോയ ധരിത്രിയുടെ 
ഇടനെഞ്ഞു തകരുന്ന കണ്ടു 
ഉള്ളിലെ ചതുപ്പിനും ചുഴിയ്ക്കും
മൂര്‍ച്ച കൂട്ടി,
ആയുധങ്ങള്‍ വലിച്ചു കെട്ടി 
പോരിനായ് പുറപ്പെട്ട 
ബലിഷ്ടമാമുടല്‍;ഈ കടല്‍ 
ഒരു ബ്രിഹത് സംസ്കാരത്തെ 
ആക്രമിച് തകര്‍ത്തുടച്ച 
എത്രയോ ധനുഷ്കോടികള്‍
വീണ്ടും നിശ്ചലം...

എങ്കിലും,
ഒരു നുള്ള് കല്ലുപ്പായ് 
നിന്‍  ജീവതന്തുവില്‍ 
വീണ്ടുമലിഞ്ഞപ്പോള്‍
ഓര്‍ക്കുക നിങ്ങള്‍ 
"ഞാന്‍ വെറും കടലമ്മ മാത്രമല്ല...."

Friday, November 18, 2011

ഒരൊറ്റ വാക്യം

വളച്ചു കെട്ടാതെ പറയാന്‍ പറഞ്ഞപ്പോള്‍
കുതിച് പൊങ്ങിയ വാക്ക്...
തളര്‍ച്ച ബാധിച്ച നാക്ക്....
കേട്ട് തകർന്നു വീണ കര്‍ണം...
ഇപ്പോള്‍ നമ്മളില്‍ ആരോ വികലാന്ഗന്‍...



Thursday, April 28, 2011

യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം...

മീനത്തില്‍ പെയ്തു തോരാത്ത മഴ
ചുവന്നു തടിച് പുറത്തേയ്ക്ക് ചാടിയ
നാക്കുണ്ടായിട്ടും
ഉരിയാടാനാവാത്ത പെണ്‍കൊടി.
മുക്കാലുമായ് മുടന്തി നടന്ന പൈക്കുട്ടി.
തലപ്പെരുപ്പത്തില്‍ അനക്കമറ്റ സൈനബ.
മതില്‍ കെട്ടില്‍ ഒതുങ്ങാത്ത മനസുമായ്
അലറി വീണ വിഭ്രാന്തികള്‍.
പറഞ്ഞു കാട്ടേണ്ട യൌവനം വച്ച്
പായയില്‍ കുറെ ജന്മങ്ങള്‍....
വിണ്ടു കീറിയ തോലിയ്ക്കുള്ളില്‍
വെന്തു തീര്‍ന്ന മനസ്.
രതി വിരക്തിയാല്‍ മുഖം തിരിച്ചു
ബോധം കെട്ടുറങ്ങിയ രാവുകള്‍.
അവര്‍ക്ക് മുന്നില്‍ ഭയപ്പെടുത്താന്‍
ചലനമറ്റ ശിശുക്കള്‍.
കാര്യമറിയാതെ വിഷ ജ്വാല ഏറ്റു വാങ്ങാന്‍
പതിനായിരക്കണക്കിനു പറങ്കി മാവുകള്‍.
പുഴുപോലുമിരിക്കാത്ത പറങ്കി മാങ്ങകള്‍.
യുധനാമത്തില്‍
നശീകരണ പൊരുളില്‍
എന്ടോസള്‍ഫാന്‍...
അത് മരുന്നെന്ന് വാദിക്കുന്നവര്‍
അത് സേവിക്കുക
വീട്ടില്‍ മക്കള്‍ക്കും നല്‍കുക.
കുടിച് കൊഴുക്കട്ടെ.
അല്ല; തുടച്ചു നീക്കാനെങ്കില്‍
വരിക..
‍കാറ്റ് കൊള്ളാന്‍ വന്ന ടൂറിസ്റ്റ് കമ്മിഷന്‍
കാഴ്ചയില്ലത്രേ .
കാഴ്ചയുള്ളത് നമുക്ക് മാത്രം
കാണുക.....
     
ganga-sivaganga.blogspot.com

Saturday, January 22, 2011

ഭ്രാന്തന്‍

ആരോ പറഞ്ഞതിന്റെ പേരില്‍
ആരോ തിരഞ്ഞതിന്റെ പേരില്‍
എന്‍റെ പേര് ഭ്രാന്തന്‍ എന്നായി
വിഴുപ്പു പേറിയ ഹൃത്തിനുള്ളില്‍
കടന്നു കൂടിയ വവ്വാലുകള്‍
തലങ്ങും വിലങ്ങും പറന്നു
വ്രണമായപ്പോള്‍
നിന്‍റെ മുന്നിലും ഞാന്‍ ഭ്രാന്തനായ്.
ഇഷ്ടമായ് പിറന്നു,
ശിഷ്ടമായ്  വളര്‍ന്നു,
ഒടുവില്‍ ഉച്ചിഷ്ടം മാത്രമായ്
നിനക്ക് മുന്നില്‍ വന്നു വീണപ്പോള്‍
ഞാന്‍ മറന്നു പോയിരുന്നു
നിനക്ക് മുന്നില്‍ ഞാന്‍ ഭ്രാന്തനായിരുന്നെന്നു..
കൊതി മൂര്‍ത്തു,
ഭ്രാന്തരായ് മാറേണ്ട പലരും നിങ്ങള്‍ക്ക്‌ മുന്നില്‍
സട കുടഞ്ഞാടുമ്പോള്‍
അവര്‍ക്ക് നീ നിന്‍റെ ഹൃദയരക്തവും
വീഞ്ഞും പകര്‍ന്നു കൊടുക്കുമ്പോള്‍
ഈ ജീവിത പന്ഥാവില്‍
നിനക്ക് ഞാന്‍
ഇഷ്ടം -ശിഷ്ടം - ഉച്ചിഷ്ടം

Wednesday, December 8, 2010

കുരുക്ഷേത്രം

നിങ്ങള്‍ പറഞ്ഞു
ഞങ്ങള്‍ വിഡ്ഢികള്‍ എന്ന്
നിങ്ങള്‍ പറയാതിരുന്നു
ഞങ്ങളും അവകാശികള്‍ എന്ന്
നിങ്ങള്‍ പറയാന്‍ ആശിക്കുന്നു
ഞങ്ങള്‍ ഇവിടം വിടണം എന്ന്.
നിങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു
ഞങ്ങളില്‍ പലരും പകുതിയായെന്നു.
അതൊന്നും കൂട്ടാകാതെ ഞങ്ങളില്‍
പലരും പെറ്റു കൂട്ടുകയാണ്.
മെഡിക്കല്‍ കോളേജും
വാര്‍ധക്യ പെന്‍ഷനും
കുത്തിവയ്പ്പും ചെക്കപ്പും
നിഴല്‍ യുദ്ധത്തിനായ്‌ തീര്‍ത്ത
ആയുധപ്പുരയില്‍
കടുംപിടി കൂടുന്നു..
ഇതിന്റെ എല്ലാം ഒടുവിലും
ഞങ്ങള്‍ വാദിക്കുകയാണ്
നിങ്ങള്‍ മുടങ്ങാതെ പിഴുതെടുക്കുകയുമാണ്...

ഗംഗ 

Saturday, October 30, 2010

തുമ്പികള്‍  പറക്കാന്‍മറന്നുവോ?
അതോ ഞാന്‍ സൂത്രമേറെ പഠിച്ചതാണോ?
പണ്ട് തുമ്പിയെ  പിടിക്കാന്‍
നമ്മള്‍ എല്ലാരും എത്ര പരിശ്രമിച്ചതാണ്.
കയ്യില്‍ വന്നു പെട്ടതുമ്പിയെക്കൊണ്ട്
കല്ലെടുപ്പിക്കാന്‍
അത് കണ്ടു പൊട്ടിച്ചിരിക്കാന്‍
നമ്മള്‍ കംസന്മാര്‍ എത്ര രസിച്ചതാണ്...
ഇന്ന് തുമ്പി പറന്നു പോയില്ല..
വളരെ പാത്തു പതുങ്ങി
പിന്നാലെ പോയിട്ടും
പിറകില്‍ ഒരു വേടന്‍ ഉണ്ടെന്നറിഞ്ഞിട്ടും
തുമ്പി പറന്നുപോയില്ല..
ഒന്നുകില്‍ അബലമെന്നരിഞ്ഞിട്ടും
മനസ്സില്‍ കാട്ടു തീയായ് പടര്‍ന്ന ധൈര്യം.
അതുമല്ലെങ്കില്‍ ഒരു മരവിപ്പ്
കല്ലെടുക്കാന്‍ വയ്യിനി എന്ന ഭാവം..
എന്ത് കൊണ്ടോ പിന്നാലെ പോയപ്പോള്‍
തുമ്പി പറന്നില്ല..
പറക്കാത്ത തുമ്പിയെ പിടിക്കാന്‍
എനിക്കും തോന്നിയില്ല..
ശത്രു ഭീരുവെങ്കില്‍ പുറകെ പോയി
കല്ലെടുപ്പിക്കാനും
കുട്ടിക്കരണം മറിയിക്കാനും
ഞാനും ഭീരുവല്ല... 

{ഗംഗ}